
പോയറ്റിക് ഹാര്‍ട്ട് കാവ്യ സമ്മേളനത്തില്‍ താരമായി മലയാളി വിദ്യാര്‍ഥിനി
യുഎഇ ജുമുഅ ഖുതുബ 2024 സെപ്തംബര്‍ 20
മുഹമ്മദ് നബി(സ്വ)യുടെ ജന്മദിനം കൊണ്ട് അനുഗൃഹീതമായ റബീഉല്‍ അവ്വല്‍ മാസത്തില്‍ നാം പ്രവാചക മാഹാത്മ്യങ്ങളും ചരിതങ്ങളും വായിക്കാനും പഠിക്കാനും അതുവഴി ചിന്തിക്കാനും തയ്യാറാകണം. പരിശുദ്ധ ഖുര്‍ആനിലെ പല അധ്യായങ്ങളിലും പ്രവാചക പ്രകീര്‍ത്തനങ്ങളും അപദാനങ്ങളുമുണ്ട്. അല്ലാഹുവിന്റെ പ്രവാചക സ്നേഹത്തിന്റെയും ആദരവിന്റെയും ആഴം ആ അധ്യായങ്ങളിലൂടെ നമുക്ക് മനസിലാക്കാനാവും. അത്തരത്തിലുള്ള ഒരു അധ്യായമാണ് സൂറത്തുള്ളുഹാ. സൂറത്തുല്‍ ഫജ്റിന് ശേഷം അവതരിച്ച സൂറത്തുള്ളുഹയില് പ്രവാചകന്റെ സന്മാര്ഗ ദര്‍ശനപ്രഭ നിര്‍ലോഭം തുടര്‍ന്നുകൊണ്ടിരിക്കുമെന്നാണ് വ്യക്തമാക്കുന്നത്. പ്രസ്തുത അധ്യായം അല്ലാഹു തുടങ്ങുന്നത് പ്രവാചകനോട് അഭിസംബോധനമായി രണ്ടുനേരങ്ങളെ ചേര്‍ത്തി ശപഥം ചെയ്തുകൊണ്ടാണ്. ശേഷം അല്ലാഹുവിന് നബി (സ്വ)യോട് അവഗണന,വെറുപ്പ് എന്നീ രണ്ടു കാര്യങ്ങളില്ലെന്ന് പറയുന്നു. സംതൃപ്തമാക്കുന്ന അനുഗ്രഹങ്ങള്‍, ഉദാത്തമായ പരലോകം എന്നീ രണ്ടു കാര്യങ്ങള്‍ സുനിശ്ചിതമെന്ന് സമര്‍ത്ഥിക്കുകയും ചെയ്യുന്നു. അതോടൊപ്പം പ്രവാചകന് നല്കിയ മൂന്നു അനുഗ്രഹങ്ങള്‍ ഓര്‍മിപ്പിക്കുകയും അതുവഴി മൂന്നു സാരോപദേശങ്ങള്‍ നല്‍കുകയും ചെയ്യുന്നു.
പകല്‍വെളിച്ചം, ഇരുട്ട് ശക്തമായ രാത്രി എന്നീ രണ്ടു നേരങ്ങളെക്കൊണ്ട് സത്യം ചെയ്ത് തുടങ്ങുന്ന ഈ അധ്യായത്തില്‍ രണ്ടു സൂചനകളുണ്ട്. ഒന്ന് പരിശുദ്ധ ഇസ്്ലാം പകല്‍വെളിച്ചം കണക്കെ സുവ്യക്തവും സുതാര്യവും ലളിതവുമാണെന്നാണ്. മറ്റൊന്ന് ശാന്തമായ രാത്രി പോലെ ശാന്തിയും അടക്കവും ഒതുക്കവുമാണ് ഇസ്്ലാം വിഭാവനം ചെയ്യുന്നു എന്നുമാണ്.അല്ലാഹു നബി (സ്വ)യെ കൈവിടുകയോ വെറുക്കുകയോ ചെയ്തില്ലെന്ന് പ്രസ്താവിക്കുന്നു. അതായത് പ്രവാചകന് അല്ലാഹുവിലേക്ക് ഏറ്റവും പ്രിയപ്പെട്ടവരും അടുത്തവരുമാണ്. പ്രവചാകനെ കൈവെടിഞ്ഞിട്ടില്ലെന്ന് ഖുര്‍ആന്‍ സുവ്യക്തം പറഞ്ഞിട്ടുണ്ട്. കൂടെ വെറുത്തിട്ടില്ലെന്നു പ്രസ്താവിച്ചു. അങ്ങയെ എന്ന പ്രയോഗം അതിന്റെ കൂടെയില്ല. അതായത് അങ്ങയെയും അങ്ങയുടെ അനുചരരെയും അങ്ങയെ സ്നേഹിക്കുന്നവരെയും ലോകവസാനം വരെ അല്ലാഹു വെറുക്കുകയില്ല എന്ന സന്തോഷവാര്‍ത്തയാണ് ഈ പ്രയോഗത്തിലുള്ളതെന്ന് ഖുര്‍ആന്‍ വ്യാഖ്യാനങ്ങളില്‍ കാണാം. ശേഷം അല്ലാഹു പ്രവാചകനോട് പറയുന്നു: അങ്ങേക്ക് ഇഹലോകത്തെക്കാള്‍ ഉദാത്തം പരലോകം തന്നെ, രക്ഷിതാവ് താങ്കള്‍ക്ക് അനുഗ്രഹങ്ങള്‍ കനിഞ്ഞേകുന്നതും താങ്കളതില്‍ സംതൃപ്തനാകുന്നതുമാണ്. നബി (സ്വ)യെ കൈവിട്ടിട്ടില്ലെന്ന് ശക്തമായി സാക്ഷ്യപ്പെടുത്തുന്ന അല്ലാഹുവിന്റെ വചനങ്ങളാണിത്.
നബി (സ്വ)ക്ക് അല്ലാഹു നല്കിയ മൂന്നു അനുഗ്രഹങ്ങള്‍ എണ്ണിപ്പറയുന്നു: അങ്ങയെ അവന് അനാഥനായി കണ്ടെത്തിയിട്ട് അഭയമേകുകയും വഴിയറിയാത്തവനായി കണ്ടിട്ട് സന്മാര്ഗദര്ശനം നല്‍കുകയും ദരിദ്രനായി കണ്ടിട്ട് സ്വയം പര്യാപ്തനാക്കുകയും ചെയ്തില്ലേ.
സ്രഷ്ടാവായ അല്ലാഹു നബി (സ്വ)യെ സൃഷ്ടികളില്‍ അത്യുല്കൃഷ്ടരാക്കി. ലോകത്തിനാകമാനം പ്രകാശമാക്കി, കാരുണ്യമാക്കി പ്രവാചകത്വം നല്കി അവതരിപ്പിച്ചു. വിജ്ഞാനങ്ങള്‍ നല്കി. യുക്തിജ്ഞാനങ്ങള് പ്രദാനമേകി. ദൈവവാക്യങ്ങളായ പരിശുദ്ധ വേദം ഖുര്‍ആന്‍ നല്കി. മൂന്നു അനുഗ്രഹങ്ങളെ പരാമര്‍ശിച്ച ശേഷം അതുപോലെ മറ്റുള്ളവരോടും നന്മയോടെ പെരുമാറണമെന്നാണ് അല്ലാഹു നിര്‍ദേശിക്കുന്നത്. ആദ്യം അനാഥനെ അവഹേളിക്കരുതെന്ന് സാരോപദേശം നല്കുന്നു. പ്രവാചകന് അനാഥരോട് പ്രത്യേക വാത്സല്യവും അനുകമ്പയും പുലര്‍ത്തിയിരുന്നു. അവരെ ഏറ്റെടുക്കാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നു. പ്രവാചകനും അനാഥരെ സംരക്ഷിക്കുന്നവനും സ്വര്‍ഗത്തില്‍ ഒരുമിച്ചായിരിക്കുമെന്ന് സൂചിപ്പിക്കാന്‍ ചൂണ്ടുവിരലും നടുവിരലും ഉയര്‍ത്തികാട്ടി ഇപ്രകാരം ആയിരിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.
അടുത്തതായി, ജ്ഞാനമോ ധനമോ ചോദിച്ചുവരുന്നവനെ ആട്ടിയോടിക്കരുതെന്നാണ് ഉപദേശിച്ചിരിക്കുന്നത്. നബി (സ്വ) ചോദിച്ചുവരുന്നവര്‍ക്കെല്ലാം തങ്ങളുടെ പക്കലുള്ളത് തീരുംവരെ കൊടുക്കുമായിരുന്നു. വല്ലതുമുണ്ടെങ്കില്‍ സ്വന്തത്തിനായി എടുത്തവെക്കുന്ന പതിവില്ലെന്ന് പ്രവാചകന് തന്നെ പറഞ്ഞിട്ടുണ്ട്. മൂന്നാമതായി അല്ലാഹു നല്കിയ അനുഗ്രഹങ്ങളെ സംബന്ധിച്ച് സംസാരിച്ചുകൊണ്ടിരിക്കാനുള്ള ഉപദേശമാണ്. നബി (സ്വ) സദാസമയം ദൈവാനുഗ്രഹങ്ങളെ ഓര്‍ക്കുകയും കൃതജ്ഞതാപ്രകടനം നടത്തുകയും ചെയ്യുമായിരുന്നു.