
വോട്ടുകൊള്ള: പ്രതിപക്ഷ പ്രതിഷേധ മാര്‍ച്ച് പൊലീസ് തടഞ്ഞു; നേതാക്കളെ അറസ്റ്റ് ചെയ്തു
ന്യൂഡല്‍ഹി: രാജ്യത്ത് നടന്ന തെരഞ്ഞെടുപ്പുകളില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടത്തിയതായി പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. രാജ്യത്തെ ഭരണഘടനയുടെ അടിസ്ഥാനം തന്നെ നേരായ മാര്‍ഗത്തിലൂടെയുള്ള വോട്ടെടുപ്പാണ്, അത് തകര്‍ക്കപ്പെട്ടതായി തെളിവുകള്‍ നിരത്തി രാഹുല്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച രാഹുല്‍ ഓരോ തെരഞ്ഞെടുപ്പുകളിലുമുണ്ടായ തിരിമറികളും വോട്ടര്‍പട്ടികയിലെ ക്രമക്കേടുകളും ചൂണ്ടിക്കാട്ടി. ഒരാള്‍ക്ക് ഒരു വോട്ട് എന്ന അവകാശമാണ് ഭരണഘടന ഉറപ്പ്നല്‍കുന്നത്. ബിജെപി അത് അട്ടിമറിച്ചു. ചില ചെപ്പടി വിദ്യകളിലൂടെ ബിജെപി ഭരണ വിരുദ്ധ വികാരമില്ലാത്ത പാര്‍ട്ടിയായി മാറിയെന്നും രാഹുല്‍ ആരോപിച്ചു. വോട്ട് മോഷണം എന്ന പേരില്‍ കണക്കുകള്‍ നിരത്തിയുള്ള പ്രസന്റേഷന് കാണിച്ചായിരുന്നു രാഹുല്‍ വാര്‍ത്താസമ്മേളനം നടത്തിയത്. എക്സിറ്റ് പോള്‍ ഫലങ്ങളില്‍ നിന്ന് വിപരീതമായ തെരഞ്ഞെടുപ്പ് ഫലം ഉണ്ടാകുന്നതായി ഹരിയാന തെരഞ്ഞെടുപ്പില്‍ ദൃശ്യമായതാണ്. ഹരിയാനയിലെയും കര്‍ണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികള്‍ മാറ്റിയതിലും സംശയം ഉണ്ട്. തെരഞ്ഞെടുപ്പു കമ്മിഷന് ബിജെപിയുമായി ചേര്‍ന്ന് തെരഞ്ഞെടുപ്പു അട്ടിമറിച്ചുവെന്നും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു.
ഇലക്ട്രോണിക് വോട്ടര്‍ പട്ടിക കണക്കുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കാതിരുന്നതിലൂടെ പരിശോധനകളില്‍ തിരിമറി നടത്താനായി. കമ്മിഷന് ബിജെപിയുമായി ചേര്‍ന്ന് വോട്ട് മോഷ്ടിക്കുന്നുവെന്ന് വ്യക്തമാണ്. ഇത് പഠിക്കാന്‍ ടീമിനെ വച്ചു. വോട്ടര്‍ പട്ടികയിലെ ഓരോ ചിത്രവും പേരും വിവരങ്ങളും വിശദമായി പരിശോധിച്ചു. സോഫ്ട് കോപ്പി തരാത്തതിനാല്‍ കടലാസ് രേഖകള്‍ പരിശോധിച്ചു. സെക്കന്റുകള്‍ കൊണ്ട് രേഖ പരിശോധിക്കുന്നത് ആറുമാസം വേണ്ടിവന്നുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയില്‍ അഞ്ചുവര്‍ഷത്തില്‍ ചേര്‍ത്തവരെക്കാള്‍ കൂടുതല്‍ അഞ്ചുമാസം കൊണ്ട് ചേര്‍ത്തു. മഹാരാഷ്ട്രയില്‍ 5 മണിക്ക് ശേഷം പോളിങ് നിരക്ക് കുതിച്ചുയര്‍ന്നു. വോട്ടര്‍ പട്ടിക നല്കാന് തെരഞ്ഞെടുപ്പ് കമ്മീഷന് വിസമ്മതിച്ചു. മഹാരാഷ്ട്രയില്‍ 40 ലക്ഷം ദുരൂഹ വോട്ടര്‍മാര്‍ വന്നു. സിസിടിവി ദൃശ്യങ്ങള്‍ ലഭിക്കാതിരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിയമങ്ങള്‍ മാറ്റിയെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.