
നാഷണല്‍ കെഎംസിസി കരിയര്‍ ഫസ്റ്റ് ഒരുക്കുന്നു; അക്കാദമിക് മേഖലകളില്‍ തൊഴില്‍ തേടുന്നവര്‍ക്ക് അവസരം
(യുഎഇ ജുമുഅ ഖുതുബ മലയാളം പരിഭാഷ)
മൗനം എന്നത് വിദ്വാന്മാരുടെ വിശേഷമായ സ്വഭാവഗുണമാണ്. യുക്തിയുടെയും ശക്തിയുടെയും വിശ്വാസ അചലഞ്ചതയുടെയും ലക്ഷണം കൂടിയാണത്. പ്രവാചകന്മാര് മൗനം പാലിക്കുന്നവരായിരുന്നു. മുഹമ്മദ് നബി (സ്വ) ഏറെനേരം മൗനം ദീക്ഷിക്കുമായിരുന്നു (മുഅ്ജമുല്‍ കബീര്‍ ത്വബ്റാനി 1999). മാത്രമല്ല മൗനം പാലിക്കുന്നതിനെ സത്യവിശ്വാസത്തിന്റെ ഉന്നതമായ അടയാളമായും നബി (സ്വ) പരിചയപ്പെടുത്തിയിട്ടുണ്ട്. ‘ഒരാള്‍ അല്ലാഹുവിലും അന്ത്യനാളിലും വിശ്വസിക്കുന്നുവെങ്കില്‍ അവന് നല്ലത് മാത്രം പറയട്ടെ,അല്ലെങ്കില്‍ മിണ്ടാതിരിക്കട്ടെ (ഹദീസ് ബുഖാരി,മുസ്്ലിം). ഏതൊരു തത്വജ്ഞാനിയും നല്കുന്ന ഏറ്റവും വിലയേറിയ സാരോപദേശമാണ് മൗനം പാലിക്കുക എന്നത്. സംസാരിക്കാന്‍ പഠിക്കുന്നത് പോലെ മിണ്ടാതിരിക്കാനും പഠിക്കണമെന്നാണ് പ്രമുഖ സ്വഹാബി അബുദ്ദര്‍ദാഅ് (റ) പറഞ്ഞത്. തത്വജ്ഞാനത്തിന്റെ മൂലശില മൗനമാണ്.
ബുദ്ധിമാന് അറിയാം എപ്പോഴാണ് സംസാരിക്കേണ്ടത്, എപ്പോഴാണ് സംസാരിക്കാതിരിക്കേണ്ടത് എന്നെല്ലാം. സംസാരത്തില്‍ പ്രത്യേക ഉപകാരമോ നന്മയോ ഇല്ലെങ്കില്‍ മൗനം തന്നെയാണ് അഭികാമ്യം. അല്ലാഹു പറയുന്നുണ്ട്: ‘അവരുടെ മിക്ക രഹസ്യാലോചനകളിലും നന്മയില്ല, ദാനം ചെയ്യാനോ സദാചാരമനുവര്‍ത്തിക്കാനോ ആളുകള്‍ക്കിടയില്‍ രജ്ഞിപ്പുണ്ടാക്കാനോ നിര്‍ദേശിക്കുന്നവരുടേതിലൊഴികെ (സൂറത്തുന്നിസാഅ് 114). നന്മയുടെ വാതിലുകള്‍ ഏതൊക്കെയെന്ന് ചോദിച്ചയാള്‍ക്ക് നബി (സ്വ) ഒരു കൂട്ടം നന്മകള് പറഞ്ഞുകൊടുത്തു. ശേഷം അവയെക്കാള്‍ ഏറ്റവും നല്ല കാര്യമായി പറഞ്ഞുകൊടുത്തത്. നന്മയില്ലാത്ത കാര്യത്തില്‍ മൗനം പാലിക്കലാണ് (അല്‍ മുസ്തദ്റക് സ്വഹീഹൈനി 4/319). സംസാരം കാരണത്താലായിരിക്കും ഏവരും ദുഖിച്ചിട്ടുണ്ടാവുക, മൗനം പാലിച്ചതിന്റെ പേരില്‍ ഖേദിക്കേണ്ടിവരില്ല.
മൗനം അറിവുള്ളവനും അറിവില്ലാത്തവനും ഭൂഷണമാണ്. വിചിന്തകനായി മൗനം പാലിക്കുന്നത് പ്രതിഫലാര്‍ഹമായ ആരാധനയാണ്. ഉപകാരമില്ലാത്ത തര്‍ക്കവിതര്‍ക്കങ്ങളില്‍ മൗനം പാലിക്കുന്നതാണ് ധീരത. മുതിര്‍ന്നവരുടെ സാന്നിധ്യത്തില്‍ മൗനം പാലിക്കുന്നത് ബഹുമാനമാണ്. മാതാപിതാക്കളുടെ മുമ്പില്‍ മൗനം ദീക്ഷിക്കുന്നതാണ് അവരോടുള്ള കാരുണ്യം. ദമ്പതികള്‍ തമ്മിലോ കുടുംബക്കാര് തമ്മിലോ ഉള്ള അഭിപ്രായ ഭിന്നതകളില്‍ മൗനം പാലിക്കലാണ് ബന്ധങ്ങളുടെ നിലനില്പിനാവശ്യം. യൂസുഫ് നബി (അ) സ്വന്തം സഹോദരങ്ങളെ രക്ഷപ്പെടുത്താനായി അവരുടെ ദൂഷ്യത്തിന്റെ കാര്യത്തില്‍ മൗനം പാലിച്ചത് ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്: ‘തത്സമയം യൂസുഫ് അത് മനസിലൊളിപ്പിച്ചു. വെളിപ്പെടുത്തിയില്ല (സൂറത്തുയൂസുഫ് 77).
മോശമായത് അഭിസംബോധനം ചെയ്യപ്പെട്ടാല്‍ മൗനിയായി മുഖത്തിരിക്കുന്നവനാണ് യഥാര്‍ത്ഥ വിദ്വാന്. അങ്ങനെയുള്ള സത്യവിശ്വാസികള്‍ വ്യര്‍ത്ഥ വിഷയങ്ങളില്‍ നിന്നു തിരിഞ്ഞുകളയുന്നവരെന്നാണ് അല്ലാഹു പറഞ്ഞിരിക്കുന്നത് (സൂറത്തുല്‍ മുഅ്മിനൂന് 03). മൗനം ബലഹീനതയോ പരാജയമോ അല്ല. മൗനം ഔന്നത്യമാണ്. അതാണ് ശക്തിയും വീര്യവും. അനാവശ്യങ്ങളില്‍ നിന്നുള്ള മാറിനില്‍ക്കുന്നതിന്റെ നിലപാടിന്റെ പേരാണ് മൗനം. സത്യവിശ്വാസി കുത്തുവാക്കു പറയുന്നവനോ ശപിക്കുന്നവനോ ശ്ലീലമല്ലാത്തതോ സഭ്യമല്ലാത്തതോ പറയുന്നവനുമല്ല (ഹദീസ് ബുഖാരി അദബുല്‍ മുഫ്റദ് 332,തുര്‍മുദി 2092). യഥാര്‍ത്ഥ സത്യവിശ്വാസി സംസാരത്തിലും എഴുത്തിലും മൂല്യം കാത്തുസൂക്ഷിക്കുന്നവനാണ്. അവ ആവശ്യമില്ലെങ്കില്‍ മൗനം പാലിക്കുകയും ചെയ്യും. എല്ലാ സംസാരങ്ങളും എഴുത്തുകളും ആദര്‍ശങ്ങളും മറുപടിയോ ഖണ്ഡനമണ്ഡനങ്ങളോ അര്‍ഹിക്കുന്നില്ല. അതിനാല്‍ മൗനം തന്നെയാണ് സത്യവിശ്വാസിക്ക് ഭൂഷണം.മൗനമാണ് വിജയമാര്ഗം. ഒരിക്കല്‍ ഒരാള്‍ നബി (സ്വ)യോട് എന്താണ് വിജയമെന്ന് ചോദിക്കുകയുണ്ടായി. നബി (സ്വ) മറുപടി നല്കി: ‘നീ നിന്റെ നാവ് നിയന്ത്രിക്കുക (ഹദീസ് ത്വബ്റാനി അല്‍കബീര്‍ 741). മൗനം പാലിച്ചവന് അല്ലാഹുവില്‍ നിന്നുള്ള പ്രത്യേക കരുണക്കടാക്ഷം ലഭിക്കുന്നതായിരിക്കും. നല്ല നിലയില്‍ സംസാരിച്ചവനും അല്ലെങ്കില്‍ മൗനം പാലിച്ചവനും അല്ലാഹു കരുണ ചെയ്യട്ടെയെന്നാണ് നബി (സ്വ) പ്രാര്‍ത്ഥിച്ചത് (ശിഅബുല്‍ ഈമാന്‍ 4589).
മൗനമാണ് രക്ഷയുടെ താക്കോല്‍. സ്നേഹത്തിലേക്കുള്ള വാതായനമാണ്. വൈര്യത്തിന്റെ വാതില്‍ അടക്കുന്നതാണ് മൗനം. വിദ്വേഷത്തിന്റെയും വൈരാഗ്യത്തിന്റെയും തീ കെടുത്തികളയുന്നതുമാണ്. അതിനാല്‍ നാം കുടുംബകാര്യങ്ങളിലും തൊഴില്‍കാര്യങ്ങളിലും ഇടപാടുകളിലും ചില അവസരങ്ങളില്‍ മൗനം പാലിക്കുന്നത് ശൈലിയാക്കണം. ദേഷ്യം വന്നാല്‍ മിണ്ടാതിരിക്കാനാണ് നബി (സ്വ)യുടെ നിര്‍ദേശം (അദബുല്‍ മുഫ്റദ് 245).
വി്ഢികള്ക്കുള്ള ഏറ്റവും നല്ല മറുപടി മൗനം തന്നെയാണ്. ഒരിക്കല്‍ ഒരാള്‍ അബൂബക്കര്‍ സിദ്ദീഖിനെ(റ) അസഭ്യം പറഞ്ഞു. അദ്ദേഹം പ്രതികരിച്ചില്ല. ആ സമയം നബി (സ്വ) അവിടെ ഇരിക്കുകയായിന്നു. സിദ്ദീഖ് (റ) അയാളോട് പ്രതികരിച്ചപ്പോള്‍ നബി (സ്വ) എഴുന്നേറ്റ് നിന്നു. അപ്പോള്‍ സിദ്ദീഖ് (റ) ചോദിച്ചു: ‘തിരുദൂതരേ, അയാള്‍ എന്നോട് അസഭ്യം പറഞ്ഞപ്പോള്‍ അങ്ങ് ഇരിക്കുകയായിരുന്നു,ഞാന്‍ പ്രതികരിച്ചപ്പോള്‍ അങ്ങ് എഴുന്നേറ്റുനിന്നു’. അപ്പോള്‍ നബി (സ്വ) മറുപടി പറഞ്ഞു: ‘അയാളോട് ഒരു മലക്ക് പ്രതികരിക്കുകയായിരുന്നു,താങ്കള്‍ സംസാരിച്ചപ്പോള്‍ ആ മലക്ക് ഇരുന്നു. അതിനാല്‍ ഞാന്‍ ഇരിക്കാന്‍ ഇഷ്ടപ്പെട്ടില്ല (മുഅ്ജമുല്‍ വസത്വ് ത്വബ്റാനി 7239, ശിഅബുല്‍ ഈമാന്‍ 7716).