
ഹാഷിം എഞ്ചിനീയര്‍ ഓര്‍മ്മപുസ്തകം ‘യാ ഹബീബി’ പ്രകാശനം ചെയ്തു
ന്യഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് കനത്ത തിരിച്ചടിക്കിടയാക്കിയ ഓണ്‍ലൈന്‍ മാധ്യമങ്ങളെ പൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്നു.
ഓണ്‍ലൈന്‍ മാധ്യമങ്ങളെയെല്ലാം സെന്‍സര്‍ ചെയ്യുന്ന രീതിയിലേക്ക് കൊണ്ടുവരാണ് നീക്കം. ഇതോടെ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിക്കുന്ന മാധ്യമങ്ങളെയെല്ലാം വിലക്കാന്‍ ആണ് നിയമമെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
പുതിയ നിയമപ്രകാരം ധ്രുവ് റാഠിയെപ്പോലെ യുട്യൂബിലും സോഷ്യല്‍ മീഡിയകളിലുമെല്ലാം കണ്ടന്റ് പുറത്തിറക്കുന്ന മാധ്യമങ്ങള്‍ക്ക് വിലക്കുവന്നേക്കും. 1995-ലെ ടെലിവിഷന്‍ നെറ്റ്വര്‍ക്ക് നിയമത്തിന് പകരം കൊണ്ടുവരുന്ന ബ്രോഡ്കാസ്റ്റിങ് സര്‍വീസസ് (റെഗുലേഷന്) ബില്ലിലൂടെ അഭിപ്രായ സ്വാതന്ത്ര്യത്തെയും സര്‍ക്കാരിനെതിരായ വിമര്‍ശങ്ങളെയും തടയാനാണ് ശ്രമം.
കഴിഞ്ഞവര്‍ഷം പുറത്തിറക്കിയ കരട് ബില്‍ പുതുക്കി ബില്ലില്‍ വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം വ്യവസ്ഥകള്‍ കടുപ്പിച്ചു. യൂട്യൂബ്, ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റഗ്രാം തുടങ്ങി എല്ലാ സമൂഹമാധ്യമങ്ങളിലും വാര്‍ത്ത, സമകാലിക സംഭവങ്ങള്‍ തുടങ്ങിയവ അവതരിപ്പിക്കുന്നവര്‍, ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍, വൈബ്സൈറ്റുകള്‍ എന്നിവയെല്ലാം നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടും. കണ്ടന്റ് നിര്‍മാതാക്കളെ ‘ഡിജിറ്റല്‍ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് ‘ എന്നാണ് കരട് ബില്ലില്‍ നിര്‍വചിക്കുന്നത്.
നിര്‍മിക്കുന്ന വീഡിയോകളും വാര്‍ത്തകളും കേന്ദ്രം നിയമിക്കുന്ന സമിതിയുടെ അനുമതിയില്ലാതെ പ്രക്ഷേപണം ചെയ്യാനാകില്ല. ഇതിനായി ത്രിതല സംവിധാനം രൂപീകരിക്കും. പിന്തുടരുന്നവരുടെ എണ്ണം നിശ്ചിത പരിധിയില്‍ കവിഞ്ഞാല്‍ കണ്ടന്റ് നിര്‍മാതാക്കള്‍ ഒരു മാസത്തിനുള്ളില്‍ രജിസ്റ്റര്‍ ചെയ്യണം. പ്രോഗ്രാം കോഡും പരസ്യ കോഡും പാലിക്കണം. ലോക്സഭ തെരഞ്ഞെടുപ്പില്‍ ബിജെപിയെ പിടിച്ചുകെട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ച ഓണ്‍ലൈന്‍ വാര്‍ത്താ ചാനലുകളെയും വീഡിയോ നിര്‍മാതാക്കളെയും ലക്ഷ്യമിട്ടാണ് നിയമനിര്‍മാണം.
ലോക്സഭ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര മാധ്യമങ്ങള്‍ സര്‍ക്കാരിനെതിരെ ശക്തമായി പ്രതികരിച്ചതിനെത്തുടര്‍ന്നാണ് നീക്കമെന്ന് മന്ത്രാലയവൃത്തങ്ങള്‍ ദേശീയ മാധ്യമത്തോട് പറഞ്ഞു. ധ്രുവ് റാഠി, രവീഷ് കുമാര്‍ തുടങ്ങിയ സ്വതന്ത്ര ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകര്‍ ബിജെപി നയങ്ങളെ തുറന്നുകാട്ടിയത് ഉത്തരേന്ത്യയിലെ സാധാരണക്കാരില്‍ ബിജെപിക്കെതിരായ വികാരം സൃഷ്ടിച്ചിരുന്നു. ഇത് തെരഞ്ഞെടുപ്പിലും പ്രതിഫലിച്ചു.