
തീവ്രവാദത്തിന് മതമില്ല
യുഎഇ ജുമുഅ ഖുതുബ മലയാള പരിഭാഷ
സാമൂഹിക വ്യവസ്ഥകളെ താറുമാറാക്കുന്ന,നാടിന്റെ സ്വസ്ഥതയും സമാധാനവും കെടുത്തുന്ന,രക്തം ചിന്തുന്ന,അന്തസും സമ്പത്തും നശിപ്പിക്കുന്ന അതിമാരകമായ രോഗമാണ് തീവ്രവാദം. അതെ, തീവ്രവാദവും ഭീകരവാദവും മതബോധത്തെയും മാനുഷികതെയും കാരുണ്യത്തെയും തീരെ പരിഗണിക്കുന്നതല്ല. അറബി ഭാഷയില്‍ തീവ്രവാദത്തിന് തത്വറുഫ് എന്ന വാക്കാണ് പ്രയോഗിക്കപ്പെടുന്നത്. ഒരു കാര്യത്തിന്റെ അറ്റങ്ങള്‍ പിടിക്കുക എന്ന് ആ പദം അര്‍ത്ഥമാക്കുന്നു. തീവ്രവാദി മതകാര്യങ്ങളില്‍ നിന്ന് അറ്റത്തുള്ളവ മാത്രം എടുക്കുന്നവനാണ്. അവന് മധ്യമാവസ്ഥയും സമാവസ്ഥയും ഗണിക്കുകയില്ല. മതത്തിന്റെ അകക്കാമ്പും സത്തയും ഉള്‍ക്കൊള്ളില്ല. അവന് വാക്കിലും പ്രവൃത്തിയിലും ചിന്തയിലും ഇടപെടലുകളിലും മതകീയ മൂല്യങ്ങള്‍ അവഗണിക്കും. തീവ്രവാദി മതചിട്ടകളില്‍ വീഴ്ചയോ അതിര്കടക്കലോ ചെയ്യും. മതകാര്യങ്ങളില്‍ തീവ്രത കാട്ടുന്നവര്‍ നശിച്ചിരിക്കുന്നുവെന്ന് നബി(സ്വ) മൂന്നുപ്രാവശ്യം ആവര്‍ത്തിച്ചു പറഞ്ഞതായി കാണാം(ഹദീസ് മുസ്്ലിം 2670,അബൂദാവൂദ് 4608).
എല്ലാത്തരം ആളുകളില്‍ നിന്നുമുള്ള മതപഠനവും ക്ലാസുകളുമാണ് തീവ്രവാദത്തിന്റെ ഒരു കാരണം. ബുദ്ധിമാനാണല്ലൊ മനുഷ്യന്. ബുദ്ധിമതികളെ വികാരഭരിതമായ വാക്കുകളോ ജല്പനങ്ങളോ സംശയങ്ങല്‍ ജനിപ്പിക്കുന്ന ആശയങ്ങളുടെ കെണിയില്‍ പെടുത്തുകയില്ല. തീവ്രവാദത്തിന്റെയും ഭീകരവാദത്തിന്റെയും കാര്യത്തില്‍ നബി(സ്വ) ശക്തമായി താക്കീത് ചെയ്തിട്ടുണ്ട്. ഖവാരിജുകളെയും അവരോട് സാമ്യത കാട്ടുന്നവരെയും ഭീകരവാദികളും തീവ്രവാദികളുമായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. അതുകൊണ്ടാണ് നബി(സ്വ) പറഞ്ഞത്: എനിക്ക് ശേഷം എന്റെ സമുദായത്തില്‍ നിന്ന് ഖുര്‍ആന്‍ പാരായണം ചെയ്യുന്ന ഒരു കൂട്ടരുണ്ടാകും. അവര്‍ക്ക് അതിന്റെ അര്‍ത്ഥങ്ങളോ ഉദ്ദേശ്യങ്ങളോ അറിയില്ല. ആവനാഴിയില്‍ നിന്ന് അമ്പ് പുറത്തുപോകുന്നത് പോലെ അവര്‍ മതത്തില്‍ നിന്ന് പുറത്തുപോകും. പിന്നെ അവര്‍ മടങ്ങിവരില്ല. അവരാണ് ഏറ്റവും മോശപ്പെട്ട സൃഷ്ടികള്‍, അവരാണ് ഏറ്റവും മ്ലേഛമായ പ്രകൃതമുള്ളവര്‍(സുനനു ഇബ്നുമാജ 170,മുസ്വന്നഫു ഇബ്നു അബീ ശൈബ 40697). അവരാണ് സഅ്ദുബ്നു അബീ വഖാസ്(റ) വിവരിച്ച പ്രകാരം സൂറത്തു ബഖറയിലെ 27ാം സൂക്തത്തില്‍ പറയപ്പെട്ട ദൈവ കരാര്‍ ലംഘിക്കുകയും അല്ലാഹു കല്പിച്ച ബന്ധങ്ങള്‍ മുറിക്കുകയും ഭൂമിയില്‍ പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്യുന്നവര്‍.
തീവ്രവാദികള്‍ ഖുര്‍ആനിക സൂക്തങ്ങളെ ദുര്‍വ്യാഖ്യാനിക്കുകയും അനവസരത്തില്‍ പ്രയോഗിക്കുകയും ചെയ്യുന്നവരാണ്. ഭീകര പ്രവര്‍ത്തനങ്ങളാണ് അവരുടെ ലക്ഷ്യം. അല്ലാഹു പറയുന്നു: സ്വന്തം മതത്തില്‍ ഭിന്നപ്പുണ്ടാക്കി വിവിധ ചേരികളായിത്തീര്ന്ന വേദക്കാരുമായി താങ്കള്‍ക്ക് യാതൊരു ബന്ധവുമില്ല (സൂറത്തുല്‍ അന്‍ആം 159). അവര്‍ വ്യതിചലിച്ചു പോയപ്പോള്‍ അവരുടെ ഹൃദയങ്ങള്‍ അല്ലാഹു വഴിതെറ്റിച്ചു (സൂറത്തുസ്സ്വഫ്ഫ് 05). ഇത് ഖവാരിജുകളെ ക്കുറിച്ച് പ്രസ്താവിക്കപ്പെട്ടതെന്നാണ് അബൂ ഉമാമല് ബാഹിലി (റ) പറഞ്ഞിരിക്കുന്നത്.
തീവ്ര ചിന്താഗതിക്കാര്‍ യുവാക്കളുടെ മനസുകളെ പലനിലയിലും സ്വാധിനിച്ച് വഴിപിഴപ്പിക്കും. വിവേകത്തേക്കാള്‍ വികാരങ്ങള്‍ കുത്തിനിറക്കും. ദൈവകാരുണ്യത്തില്‍ പ്രതീക്ഷ ഇല്ലാതാക്കും. പശ്ചാത്താപത്തിന്റെ ആശയത്തെ തെറ്റായി വ്യാഖ്യാനിക്കും. സംഭവങ്ങളെ പ്രശ്നവത്കരിക്കും. ഇരവാദമുണ്ടാക്കി ഗൂഢാലോചനകള്‍ നടത്തും. മെസേജുകളിലൂടയെും പാട്ടുകളിലൂടെയും ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയും ഇത്തരത്തില്‍ പ്രചാരണങ്ങള്‍ നടത്തി സമൂഹത്തിന്റെയും നാടിന്റെയും വ്യവസ്ഥകള്‍ക്കെതിരെ തിരിയും. അതിനാല്‍ യുവാക്കളേ… ജാഗരൂകരാവുക.
സുഭദ്രമായ കുടുംബം തീവ്രവാദ സ്വാധീനങ്ങളെ ചെറുക്കും. പിതാക്കള്‍ മക്കളിലെ മാറ്റങ്ങളെയും ചായ്വുകളെയും അറിഞ്ഞിരിക്കണം. ലക്ഷണം തോന്നിയാല്‍ സ്വതന്ത്രമായ സംഭാഷണത്തിന് അവസരമുണ്ടാക്കണം. ഉപദേശിക്കണം. ഉപദേശത്തിലൂടെ മാറ്റമില്ലെങ്കില്‍ ഔദ്യോഗിക സംവിധാനങ്ങളെ വിവരമറിയിച്ച് മക്കളെ ചെന്നായക്കൂട്ടങ്ങളില് നിന്ന് രക്ഷിക്കണം.
തീവ്രവാദികള്‍ മനുഷ്യത്വം മരവിച്ചവരാണ്. അവര്‍ സ്വാന്തന സഹായ പ്രവര്‍ത്തനങ്ങളുടെ മറവില്‍ ഭീകരവാദം വളര്‍ത്തുന്നവരാണ്. ജാഗ്രത കാട്ടുക. അവരുടെ കളിയില്‍പ്പെട്ടു പോകരുത്. അത്തരക്കാരെ ക്കുറിച്ചാണ് അല്ലാഹു പറഞ്ഞിരിക്കുന്നത്: ചിലയാളുകള്‍ ഇങ്ങനെയുണ്ട്, ഇഹലോക ജീവിതത്തെപ്പറ്റിയുള്ള അവന്റെ സംസാരം താങ്കളില്‍ കൗതുകം ജനിപ്പിക്കും. ഉദ്ദേശ്യശുദ്ധി തോന്നിപ്പിക്കാന്‍ അല്ലാഹുവിനെ സാക്ഷ്യപ്പെടുത്തും, എന്നാല്‍ വാസ്വത്തില്‍ അവന് ബദ്ധവൈരിയാണ്. പിരിഞ്ഞുപോയാല്‍ നാട്ടില്‍ കുഴപ്പമുണ്ടാക്കാനും കൃഷി നശിപ്പിക്കാനും ജീവഹത്യക്കും തീവ്രയത്നം നടത്തും. നാശമുണ്ടാക്കുന്നത് അല്ലാഹു തൃപ്തിപ്പെടില്ല (സൂറത്തുല്‍ ബഖറ 204, 205).