സ്വയം നിയന്ത്രിത വാഹനങ്ങളുടെ കണ്ട്രോള് റൂം പ്രവര്‍ത്തനമാരംഭിച്ചു

ടെഹ്റാന്: പശ്ചിമേഷ്യയില്‍ സംഘര്‍ഷം രൂക്ഷമാകുന്നതിനിടെ അമേരിക്ക ഞായറാഴ്ച ഇറാനെതിരെ ആദ്യമായി സായുധ കടല്‍ ഡ്രോണുകള്‍ ഉപയോഗിച്ചു. ഇറാന്റെ ബന്ദര്‍ അബ്ബാസ് നാവിക താവളത്തിലെ ഒരു അന്തര്‍വാഹിനിയും കപ്പല്‍ അറ്റകുറ്റപ്പണി കേന്ദ്രവും ഈ ഡ്രോണുകള്‍ ഉപയോഗിച്ച് ആക്രമിച്ചതായി പെന്റഗണ്‍ അറിയിച്ചു. ജൂണില്‍ ഒമാന്‍ തീരത്തിന് സമീപം തകര്‍ന്നുവീണ അപ്പാച്ചെ ഹെലികോപ്റ്ററിലെ ജീവനക്കാരെ വാഷിംഗ്ടണ്‍ രക്ഷപ്പെടുത്തിയപ്പോഴാണ് നിലവിലുള്ള ഈ സംഘര്‍ഷത്തില്‍ യു.എസിന്റെ ‘കോര്‍സെയര്‍’ (Corsair) കടല്‍ ഡ്രോണ്‍ ആദ്യമായി ശ്രദ്ധയില്‍പ്പെടുന്നത്.
ഞായറാഴ്ച മൂന്ന് കോര്‍സെയര്‍ ആളില്ലാ ഉപരിതല വാഹനങ്ങള്‍ ഉപയോഗിച്ച് ബന്ദര്‍ അബ്ബാസ് നാവിക താവളത്തിലെ ഒരു തുറമുഖം ആക്രമിച്ചതായി യുഎസ് സെന്‍ട്രല്‍ കമാന്‍ഡ് എക്സിലെ ഒരു പോസ്റ്റില്‍ വ്യക്തമാക്കി. ഒരു USV ഡോക്കിലേക്ക് നീങ്ങുന്നതിന്റെയും ഇടിച്ചുകയറി പൊട്ടിത്തെറിക്കുന്നതിന്റെയും വീഡിയോയും അവര്‍ പങ്കുവെച്ചിട്ടുണ്ട്.
വെള്ളത്തിന് മുകളിലോ താഴെയോ പ്രവര്‍ത്തിക്കുന്ന ആളില്ലാ സമുദ്ര വാഹനമാണ് കടല്‍ ഡ്രോണ്‍. നിരീക്ഷണം മുതല്‍ ആക്രമണം വരെ നിരവധി ജോലികള്‍ക്കായി ഇവ ഉപയോഗിക്കുന്നു. കുഴിബോംബ് കണ്ടെത്തല്‍, ശത്രുക്കളുടെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യല്‍ എന്നിവയ്ക്കെല്ലാം ഇവ ഉപയോഗപ്പെടുത്തുന്നുണ്ട്. ചില ഡ്രോണുകള്‍ യുദ്ധ ആവശ്യങ്ങള്‍ക്കായി വരെ വിന്യസിച്ചിട്ടുണ്ട്. പതിവ് നിരീക്ഷണങ്ങളിലും അതീവ അപകടസാധ്യതയുള്ള ഓപ്പറേഷനുകളിലും ഇവ വളരെ ഉപകാരപ്രദമാണ്.
എന്താണ് യു.എസിന്റെ കോര്‍സെയര്‍ കടല്‍ ഡ്രോണ്‍
ടെക്സാസ് ആസ്ഥാനമായുള്ള സരോണിക് ടെക്നോളജീസ് നിര്‍മ്മിച്ച കോര്‍സെയര്‍, 24 അടി നീളമുള്ള ഒരു ബോട്ട് പോലെയുള്ള കടല്‍ ഡ്രോണാണ്. മനുഷ്യരുടെ സഹായമില്ലാതെ സ്വയം പ്രവര്‍ത്തിക്കാന്‍ കഴിയുന്ന രീതിയിലാണ് ഈ വാഹനം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. കോര്‍സെയര്‍ കടല്‍ ഡ്രോണിന് 1,000 നോട്ടിക്കല്‍ മൈല്‍ ദൂരപരിധിയും, 454 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയും, 35 നോട്ട്സ് പരമാവധി വേഗതയുമുണ്ട്. ആളില്ലാ സംവിധാനങ്ങള്‍ക്കായി പ്രത്യേകമായി രൂപീകരിച്ച യു.എസ് നാവികസേനയുടെ ആദ്യ യൂണിറ്റായ ‘ടാസ്ക് ഫോഴ്സ് 59’ ആണ് ഈ ഡ്രോണ്‍ പ്രവര്‍ത്തിപ്പിക്കുന്നത്. 2021-ല്‍ രൂപീകരിച്ച, ബഹ്റൈന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ യൂണിറ്റ് മാര്‍ച്ച് അവസാനത്തോടെയാണ് പശ്ചിമേഷ്യയില്‍ കോര്‍സെയറിനെ ഉപയോഗിക്കാന്‍ തുടങ്ങിയത്. യു.എസ് നടത്തിയ ആക്രമണം വലിയ ശ്രദ്ധ പിടിച്ചുപറ്റിയെങ്കിലും, റഷ്യയുമായുള്ള യുദ്ധത്തിനിടെ ആളില്ലാ സമുദ്ര വാഹനങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണങ്ങള്‍ക്ക് പ്രധാനമായും നേതൃത്വം നല്‍കിയത് ഉക്രെയ്ന് ആണ്. ആളില്ലാ വ്യോമവാഹനങ്ങള്‍ (ഡ്രോണുകള്‍) ആകാശത്ത് മാറ്റങ്ങള്‍ കൊണ്ടുവന്നതുപോലെ, നാവിക യുദ്ധത്തിലും വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് കിയെവ് (ഉക്രെയ്ന്) ശ്രമിക്കുന്നത്.
വ്ലാഡിമിര്‍ സെലെന്‍സ്കിയുടെ നേതൃത്വത്തിലുള്ള രാജ്യത്ത് റഷ്യ പൂര്‍ണ്ണമായ അധിനിവേശം ആരംഭിച്ച 2022 മുതല്‍ ഉക്രെയ്ന് ആളില്ലാ വാഹനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെന്ന് വാള് സ്ട്രീറ്റ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഉക്രെയ്ന് സെക്യൂരിറ്റി സര്‍വീസിന്റെ ഉല്‍പ്പന്നമായ ‘സീ ബേബി’ എന്ന ആളില്ലാ വാഹനം നടത്തിയ ആക്രമണങ്ങളാണ്, 2023-ല്‍ റഷ്യ പിടിച്ചെടുത്ത ക്രിമിയയെ മോസ്കോയുമായി ബന്ധിപ്പിക്കുന്ന പാലം തകര്‍ക്കാന്‍ കിയെവിനെ സഹായിച്ചതെന്ന് റിപ്പോര്‍ട്ട് ചെയ്തു. തെക്കന്‍ ഉക്രെയ്നിലെ റഷ്യന്‍ സേനയ്ക്ക് ആയുധങ്ങള്‍ എത്തിക്കുന്നതില്‍ ഈ കെര്‍ച്ച് പാലം മോസ്കോയ്ക്ക് വളരെ നിര്‍ണ്ണായകമായിരുന്നു. യൂറോപ്പ് മുതല്‍ ചൈന വരെയുള്ള രാജ്യങ്ങള്‍ ആളില്ലാ വാഹനങ്ങളുടെ ശേഖരം വര്‍ദ്ധിപ്പിക്കാനുള്ള നെട്ടോട്ടത്തിലാണ്. മനിലയുടെ സമുദ്ര സുരക്ഷാ ശേഷി ശക്തിപ്പെടുത്തുന്നതിനായി ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തിലുള്ള യു.എസ് ഭരണകൂടം കഴിഞ്ഞ മാസം ഫിലിപ്പൈന്‍ സൈന്യത്തിന് നാല് ‘ഓഷ്യന്‍ എയറോ ട്രൈറ്റണ്‍’ ഓട്ടോണമസ് അണ്ടര്‍വാട്ടര്‍ ആന്‍ഡ് സര്‍ഫേസ് വെഹിക്കിളുകള്‍ നല്‍കിയതായി യുഎസ് എംബസി അറിയിച്ചു. ഫിലിപ്പൈന്‍സ് സ്വന്തമാക്കിയ 1.3 കോടി ഡോളര്‍ വിലമതിക്കുന്നതും സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഈ കടല്‍ ഡ്രോണുകള്‍ക്ക് ജീവനക്കാരില്ലാതെ 30 ദിവസം വരെ പ്രവര്‍ത്തിക്കാന്‍ കഴിയും.